കണ്ണൂർ; തീവ്ര വോട്ടർ പട്ടിക പരിഷ്കരണം SIR
മാറ്റി വെക്കുക, SIR ന്റെ പേരിൽ ബിഎൽഒ മാരുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത്അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനകളായ അക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ജോലി ഭാരത്തെ തുടർന്ന്
കണ്ണൂർ,പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റൻഡൻ്റുമായ ശ്രീ. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആണ് പ്രതിഷേധം.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലിയോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് BLO മാരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ. നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിച്ചു ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് അധികാരികള്‍.
മേൽ സാഹചര്യത്തിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് ബി എൽ ഒ മാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ചു.
കണ്ണൂർ ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസിൻ്റെ സംസ്ഥാന ജനറൽ കൺവീനർ എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി ജില്ലാ കൺവീനർ റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ സി സുനിൽ പ്രസംഗിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
