കണ്ണൂർ : വകുപ്പിലെ പൊതു സ്‌ഥലംമാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ് വിഭാഗം അടക്കമുള്ള താഴ്ന്ന വിഭാഗം ജീവനക്കാരെ നിർബന്ധിതമായി താലൂക്ക് വിട്ട് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് ഇടയാക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും ജീവനക്കാർ പ്രകടനം നടത്തി.
ജീവനക്കാരുടെ പൊതു സ്‌ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്‌തുത ഉത്തരവിൻ്റെ അന്തഃസത്തയ്ക്കുള്ളിൽ നിന്നുകൊണ്ട് ഓരോ വകുപ്പും തങ്ങളുടെ സവിശേഷതകൾക്കനുസൃതമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഓൺലൈൻ സ്ഥലംമാറ്റം നടത്തണമെന്നും നിഷ്‌കർഷിച്ചിരുന്നു. അതനുസരിച്ച് റവന്യൂ വകുപ്പിൽ സീനിയർ ക്ലാർക്ക് മുതൽ മുകളിലോട്ടുള്ള തസ്‌തികകളിൽ സ്‌ഥലം മാറ്റം എച്ച്.ആർ.എം.എസ്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിവരുകയായിരുന്നു. ഓരോ താലൂക്കിനേയും സ്‌റ്റേഷനായി നിശ്ചയിച്ച് സംസ്‌ഥാന അടിസ്‌ഥാനത്തിൽ ഓൺലൈൻ സ്ഥലംമാറ്റം നടത്തുന്നതിനൊപ്പം ജില്ലാ അടിസ്‌ഥാനത്തിൽ ജീവനക്കാരുടെ സ്‌ഥലം മാറ്റം കൂടി നടത്തണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഓരോ ഓഫീസിനെയും പ്രത്യേക സ്റ്റേഷനായി നിശ്ചയിച്ച് ജില്ലയ്ക്കുള്ളിൽ ഓൺലൈൻ സ്‌ഥലംമാറ്റം നടത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് ജീവനക്കാർ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ വകുപ്പ് അധികാരികൾ സർവീസ് സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ജില്ലയ്ക്കകത്തുള്ള തസ്‌തികകളിലെ ജീവനക്കാരെ ഓൺലൈൻ സ്‌ഥലംമാറ്റത്തിൽ ഉൾപ്പെടുത്തണമെന്നും അപ്രകാരം ചെയ്യുമ്പോൾ നിലവിൽ സ്റ്റേഷനായി പരിഗണിക്കുന്ന താലൂക്ക് എന്നത് മാറ്റി ഓഫീസ് എന്നതിനെ സ്‌റ്റേഷനായി പരിഗണിക്കണമെന്നും സർവീസ് സംഘടനകളുടെ യോഗത്തിൽ കേരള എൻജിഒ യൂണിയൻ ആവശ്യപ്പെടുകയും മറ്റ് ഏതാണ്ട് എല്ലാ സർവീസ് സംഘടനകളും അതിനോട് യോജിക്കുകയും ചെയ്തതാണ്. എന്നാൽ ക്ലാർക്ക് ഉൾപ്പെടെയുള്ള വിഭാഗത്തിന്റെ ഓൺലൈൻ സ്‌ഥലംമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാതെയും പൊതു സ്‌ഥലംമാറ്റത്തിന്റെ പരിധിക്ക് പുറത്തുള്ള ഓഫീസ് അറ്റൻഡൻ്റ് മാരെയും ഒപ്പം വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും
താലൂക്ക് വിട്ട് നിർബന്ധിതമായി സ്‌ഥലം മാറ്റുന്നതിനുമുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
2025 ലെ പൊതു സ്‌ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നെങ്കിലും വകുപ്പ് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതു കാരണം ഈ വർഷത്തെ ഓൺലൈൻ സ്‌ഥലംമാറ്റം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. അപ്പോഴാണ് മാനദണ്‌ഡവിരുദ്ധമായ ഉത്തരവുകൾ ഇറക്കി തർക്കങ്ങൾ സൃഷ്ടിക്കുന്നത്.
2025ലെ പൊതു സ്‌ഥലംമാറ്റം അപ്പാടെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ വകുപ്പിലെ ജീവനക്കാരെയാകെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ജില്ലയ്ക്കകത്ത് ജീവനക്കാർക്ക് ഓഫീസ് സ്‌റ്റേഷനായി നിർണയിച്ചു കൊണ്ട് പൊതു സ്‌ഥലംമാറ്റം ഓൺലൈനായി നടത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ ആവശ്യപ്പെടുന്നത്.
കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പ്രകടനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ , ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ വി പി രജനിഷ്, പി വി മനോജ് എന്നിവരും തളിപ്പറമ്പിൽ ടി , സി ഹാരിസ്, ടി സന്തോഷ് കുമാർ എന്നിവരും ഇരിട്ടിയിൽ പി എ ലനീഷ്, കെ രതീശൻ, വി സൂരജ് എന്നിവരും തലശ്ശേരിയിൽ ജയരാജൻ കാരായി, പി ജിതേഷ് എന്നിവരും പ്രസംഗിച്ചു.
