Kerala NGO Union

ജനപക്ഷ സിവിൽ സർവ്വീസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി ….
ഉത്തരവാദിത്തം ഏറ്റെടുക്കാനുറച്ച് സിവിൽ സർവ്വീസ് ..
ജീവനക്കാർ കേരളമാകെ മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രഭാഷണത്തിൽ പങ്കാളികളായി …
ജനപക്ഷ സിവിൽ സർവീസിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി

ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ച കോവിഡ് 19 മഹാമാരിയെ തുടർന്ന് ഓഫീസുകൾ അടഞ്ഞു കിടന്നതിനാലും ഹാജർ നിയന്ത്രണങ്ങൾ ഉണ്ടായതിനാലും സർക്കാർ ഓഫീസുകളിൽ ഫയലുകളുടെ എണ്ണം വർദ്ധിച്ചു. അവ തീർപ്പാക്കുന്നതിന് 2022 ജൂൺ 15 മുതൽ സെപ്തംബർ 30 വരെ മൂന്നര മാസക്കാലം നീണ്ടുനിൽക്കുന്ന ഫയൽ അദാലത്ത് സംഘടിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ. 15ന് രാവിലെ 10.30 ന് ദൃശ്യ- സമൂഹ മാധ്യമങ്ങൾ വഴി ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് ബഹു. മുഖ്യമന്ത്രി ഫയൽ തീർപ്പാക്കൽ ഉദ്ഘാടനം ചെയ്തു .

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾവരെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലെയും ഫയൽ തീർപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് എല്ലാ വകുപ്പുകളിലും നടപ്പിലാക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് , സർവീസ് സംഘടനകളുമായി ചർച്ച ചെയ്താണ് ഏവരുടെയും സഹകരണം ഉറപ്പാക്കി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്ത് ഫലപ്രദമാക്കാൻ ഓരോഘട്ടത്തിലും പ്രവർത്തന പുരോഗതി വിലയിരുത്താൻ വിവിധതലങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ശേഷം ഓരോ വകുപ്പിലെയും പ്രവർത്തന പുരോഗതി വെവ്വേറെ പ്രസിദ്ധീകരിക്കും.തുടർന്ന് എല്ലാ വകുപ്പുകളുടെയും സമാഹൃത റിപ്പോർട്ട് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രസിദ്ധീകരിക്കും.
സിവിൽ സർവീസിനെ സംരക്ഷിച്ചും ശാക്തീകരിച്ചും ജനപക്ഷ ബദൽ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിരവധി ജനോന്മുഖമായ പരിഷ്കാരങ്ങളാണ് ഇക്കാലയളവിൽ നടപ്പിലാക്കിയത്. വാതിൽപടി സേവനം ,സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കൽ,ഫയൽ നീക്കത്തിൽ തട്ടുകളുടെ എണ്ണം കുറയ്ക്കൽ ,സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കൽ ,അപേക്ഷാഫോറങ്ങളുടെ ലളിതവൽക്കരണം,ഓഫീസുകളിൽ ഹാജർ ഉറപ്പാക്കൽ എന്നിങ്ങനെ….
പൊതുസമൂഹത്തിന് സിവിൽ സർവീസിനോടുള്ള വിശ്വാസവും മതിപ്പും വർധിപ്പിക്കാൻ ഇടയാക്കുന്ന പരിഷ്ക്കാരങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഫയൽ തീർപ്പാക്കൽ … ഇത്തരം തീരുമാനങ്ങൾ സിവിൽ സർവീസിന്റെ ശാക്തീകരണത്തിനു സഹായകമാകും.