Kerala NGO Union

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക ….

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും FSETO യുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ച് FSETO ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കാൻ കഴിഞ്ഞത് ദീർഘകാല പോരാട്ടങ്ങളുടെ ഫലമായാണ്. ,ലാഭവിഹിതമാണ് ബോണസ് ,എന്ന കാഴ്ചപ്പാടിൻ്റെ അടി സ്ഥാനത്തിൽ രാജ്യത്തെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമാണ് ബോണസ് അനുവദിക്കപ്പെട്ടിരുന്നത്. തൊഴിലാളികളുടെ നിരന്തര പോരാട്ടത്തിന്റെ ഫലമായി 1965ൽ പേമെന്റ് ഒഫ് ബോണസ് ആക്ട് പാസാക്കുകയുണ്ടായി. മാറ്റിവയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന തത്വം അടിസ്ഥാനപ്പെടുത്തി സേവന മേഖലയിലും ബോണസ് അനുവദിക്കണമെന്ന് ആവശ്യം രാജ്യവ്യാപകമായി ശക്തിപ്പെട്ടു വന്നു. മൊറാർജി ദേശായി സർക്കാരിൻ്റെ പതനത്തെ തുടർന്ന് അധികാരത്തിൽ വന്ന ചരൺ സിങ്ങ് സർക്കാരിൽ ഇടതുപക്ഷത്തിനുണ്ടായ സ്വാധീനത്തിന്റെ കൂടി ഭാഗമായാണ് 1978ൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിച്ചത്. ആ വർഷം തന്നെ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ ബോണസ് എന്ന നിലയിൽ ജീവനക്കാർക്ക് 100 രൂപ എക്സ്ഗ്രേഷ്യ അനുവദിക്കുകയുണ്ടായി.തുടർന്ന് നമ്മുടെ സംസ്ഥാനത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് അനുവദിക്കണമെന്ന് ആവശ്യപെട്ട് നടത്തിയ പോരാട്ടത്തിന്റെ ഫലമായി കേരളത്തിലെ സർക്കാരും ഉത്സവബത്ത അനുവദിക്കുന്നതിന് നിർബന്ധിതമായി.

വരുമാനപരിധി നിശ്ചയിച്ചിരുന്നതിനാൽ ഭൂരിപക്ഷം ജീവനക്കാർക്കും ബോണസ് ലഭ്യമാകുന്നില്ല. ബോണസ് അർഹത പരിധി എടുത്തുകളയണമെന്ന ആവശ്യം ദീർഘകാലമായി സംഘടന ഉന്നയിക്കപ്പെടുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലിരുന്ന കാലങ്ങളിലെല്ലാം അർഹതാ പരിധി ഉയർത്തി നിശ്ചയിക്കുവാനും ബോണസും, ഉത്സവബത്തയും, ഫെസ്റ്റിവൽ അഡ്വാൻസും കാലാനുസൃതമായി വർദ്ധിപ്പിക്കാനും തയ്യാറായിട്ടുണ്ട് . 2016 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ബോണസ് വിഷയത്തിൽ മാതൃകാപരമായ തീരുമാനമാണ് എടുത്തത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും 2021ൽ ജീവനക്കാർക്ക് 4000 രൂപ നിരക്കിൽ ബോണസും 2750 രൂപ നിരക്കിൽ ഉത്സവബത്തയും അനുവദിച്ചു. ബോണസ് ലഭിക്കുന്നതിനുള്ള അർഹത പരിധി 34240 രൂപ ആയി വർദ്ധിപ്പിച്ചു. അഡ്വാൻസ് 15000 രൂപയാക്കി വർദ്ധിപ്പിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും വികസന പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നടപടികളാണ് കേന്ദ്രസർക്കാരിൽ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ധനകാര്യ കമ്മീഷൻ ഗ്രാൻഡുകൾ വെട്ടിക്കുറച്ചും, ജി എസ് ടി നഷ്ടപരിഹാരം നിർത്തലാക്കിയും, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതങ്ങൾ ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിൽ നിയമ ഭേദഗതിയുടെ ഭാഗമായി1965ലെ ബോണസ് ആക്ട് ഭേദഗതി ചെയ്തത് തൊഴിലാളികളുടെ ബോണസ് അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സ്ഥിതിയിലും വികസന ക്ഷേമ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടത്താനും ഓണക്കാലത്തും സൗജന്യമായി ഭക്ഷി കിറ്റ് വിതരണം ചെയ്യുന്നതിനും, ജനങ്ങൾക്ക് പരമാവധി ആശ്വാസിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ഇടപെടുകയാണ്. ക്ഷേമ പെൻഷനുകൾ ഉടൻവിതരണം ആരംഭിക്കുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.