Kerala NGO Union

ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ടാക്‌സ് റിസേര്‍ച്ച് ആന്റ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്റ് എജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക്ക് റിലേഷന്‍സ് സെല്‍, സെന്റട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് , പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും.
ജിഎസ്ടി വകുപ്പിന്റെ പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ തലത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിൽ ആഹ്ലാദം പ്രകടപ്പിച്ചു കൊണ്ട് എൻ.ജി ഒ യൂണിയന്റേയും കെ.ജി.ഒ എ യുടേയും നേതൃത്വത്തിൽ ജി.എസ് ടി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോഴിക്കോട് ജി.എസ്.ടി കോംപ്ലക്സിൽ നടന്ന പരിപാടി എൻ. ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകാരൻ ,കെ.ജി.ഒ എ ജില്ലാ ജോസെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ. ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സജിത്ത്കുമാർ , കെ.ജി.ഒ എ ഏരിയാ കമ്മറ്റി അംഗം ബിജു, എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ് കൃസ്റ്റി ദാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.