ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രാധാന്യം വിളംബരം ചെയ്ത് ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് റാലികൾ
2022 മാർച്ച് 28, 29 തീയതികളിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം, കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ വലിയ പിന്തുണയോടെ ദ്വിദിന പണിമുടക്കിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം രാജ്യത്തെ വിദ്യാഭ്യാസ – സേവനമേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരും, അധ്യാപകരും ഈ പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പണിമുടക്ക് സമ്പൂർണ്ണമാക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും, അധ്യാപക സർവീസ് സംഘടനാ സമരസമിതിയും സംയുക്തമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലികൾ നടത്തി. തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് മുന്നിൽ നിന്ന് ഗാന്ധി പാർക്കിലേക്കാണ് റാലി നടന്നത്. ഗാന്ധി പാർക്കിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ജനറൽ കൺവീനർ എം.എ അജിത് കുമാർ, അധ്യാപക സർവീസ് സംഘടന സമര സമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും നേതാക്കന്മാരായ ഡോ.എസ്.ആർ മോഹന ചന്ദ്രൻ, പി. സുരേഷ്, കെ.എസ്.സജി കുമാർ, ബി.ജയ കുമാർ, ടി. സുബ്രഹ്മണ്യൻ, എസ്.സുധി കുമാർ, എ.നജീബ് എന്നിവർ സംസാരിച്ചു . സമര സമിതി ജില്ലാ കൺവീനർ എം. എം നജീം അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ജി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. വി.അജയ കുമാർ നന്ദി പറഞ്ഞു.
എല്ലാ ജില്ലകളിലും താലൂക്ക് കേന്ദ്രങ്ങളിലും പണിമുടക്ക് റാലി നടന്നു. ജീവനക്കാരുടെയും, അധ്യാപകരുടെയും വലിയ പങ്കാളിത്തം റാലികളിൽ ഉണ്ടായിരുന്നു.