Kerala NGO Union

കേരള എന്‍.ജി.ഒ യൂണിയന്‍ 58-ാം സംസ്ഥാന സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടതില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലും വന്‍തോതില്‍ സ്വകാര്യവല്‍കരണം നടപ്പാക്കുകയാണ് സിവില്‍ സര്‍വ്വീസിനെ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളും വലിയ തോതില്‍ നടക്കുകയാണ്.  എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ആഗോളവല്‍കരണ നയത്തില്‍ ബദലായ നയമാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി  സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു.  2016 മുതല്‍ 21 വരെ പ്രതിസന്ധികളെ നേരിട്ട് സര്‍വ്വതലസ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിനായി.  അവയില്‍ ഏറ്റവും പ്രധാനമായിരുന്നു 4 മിഷനുകളുടെ പ്രവര്‍ത്തനം. വീടില്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് മിഷന്‍ ശ്രദ്ധേയമായിരുന്നു.  279000 വീടുകള്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും ആരോഗ്യ രംഗത്തെ ശാക്തീകരണത്തിലൂടെയും ഒട്ടേറെ നേട്ടങ്ങള്‍ കൈവരിയ്ക്കാനായി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ സര്‍വ്വീസ് മികച്ച പിന്തുണയാണ് നല്കിയത്.  സംതൃപ്തമായൊരു സിവില്‍ സര്‍വ്വീസ് സൃഷ്ടിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.  ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിച്ചതിനൊപ്പം സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊതുമാനദണ്ഡം നടപ്പിലാക്കി. ജനങ്ങള്‍ക്ക് പരമാവധി ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കേന്ദ്രനയങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് നികുതി ചുമത്താന്‍ അവകാശമില്ലാത്ത സാഹചര്യം സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിരിക്കുന്നു.  ഇതൊക്കെയാണെങ്കിലും സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമൂഹമായി മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം സിവില്‍ സര്‍വ്വീസിലെ ഏറ്റവും പ്രബലമായ സംഘടന എന്ന നിലയില്‍ കേരള എന്‍.ജി.ഒ. യൂണിയന്‍ മികച്ച സംഭാവന നല്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്‍റ് എന്‍.ടി. ശിവരാജന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് ആന്‍റ് വര്‍ക്കേഴ്സ് ജനറല്‍ സെക്രട്ടറി പി.വി. രാജേന്ദ്രന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ.അജിത് കുമാര്‍ സ്വാഗതവും ട്രഷറര്‍ എന്‍.നിമല്‍രാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *