Kerala NGO Union

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് എഫ്. എസ്. ഇ. ടി.ഒ യുടെ ഐക്യദാർഢ്യം

 

രാജ്യത്തെ വൈദ്യുതിമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈദ്യുതി നിയമഭേദഗതി 2021 ബിൽ കൊണ്ടുവന്നത്. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും അതിനവർക്ക് ലൈസൻസ് വേണ്ട എന്നുമാണ് ബില്ലിൽ പ്രധാനമായും വ്യവസ്ഥ ചെയ്യുന്നത്. വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുത വിതരണ ശൃംഖലകളാണ് സ്വകാര്യ കമ്പനികൾക്ക് വിട്ടു കൊടുക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാരിനോ റഗുലേറ്ററി കമ്മീഷനോ ഇവയിൽ യാതൊരു നിയന്ത്രണവും ഇല്ലാതാവുകയാണ്. വിതരണം സ്വകാര്യ കമ്പനികൾ നടത്തുന്നതോടെ വൈദ്യുതി ചാർജ്ജ് കൂടുകയും  സമൂഹത്തിലെ ദുർബല വിഭാഗത്തിനും കർഷകർക്കും വൈദ്യുതി അപ്രാപ്യമാവുകയും ചെയ്യും. ഫെഡറൽ തത്വങ്ങൾക്കെതിരായി സംസ്ഥാനങ്ങളുടെ അധികാരത്തിൻ മേലുള്ള കടന്നുകയറ്റം കൂടിയാണിത്.രാജ്യത്തെ കർഷക പോരാട്ടത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് വൈദ്യുതി നിയമഭേദഗതി 2021 ബിൽ പിൻവലിക്കണമെന്നായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കേന്ദ്രസർക്കാർ വാക്കുപാലിക്കുവാൻ തയ്യാറായിട്ടില്ല.  വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്.  ചാണ്ഡിഗഡിലും പുതുച്ചേരിയിലും വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.ചാണ്ഡിഗഡിലെ വൈദ്യുതി ജീവനക്കാർ ഫെബ്രവരി 1 ന് ഏകദിന പണിമുടക്ക്‌ നടത്തുകയാണ്. പുതുച്ചേരിയിലെ 2600 ഓളം വരുന്ന വൈദ്യുതി ജീവനക്കാർ ഫിബ്രവരി 1 മുതൽ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്..

കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും FSETO ആഭിമുഖ്യത്തിൽ വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫിബ്രവരി 1 ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് പ്രകടനം നടത്തി. പി.എം.ജി ഓഫിസിന് മുന്നിൽ നടന്ന പരിപാടി എഫ്.എസ്.ഇ. ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ മോഹന ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *